നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2016, മാർച്ച് 2, ബുധനാഴ്‌ച

വൃദ്ധ സദനത്തിലേക്കുള്ള വഴി



ഒരു ദിനം കൊണ്ടു
മൂകനാക്കപ്പെട്ടൊരാൾ
നീണ്ടുനിവർന്നൊരോരു
ചാരുകസേരമേൽ
വെളിച്ചമണഞ്ഞു
പോയോരിറയത്ത്
ഇരുട്ടിനെ ഭയമാണവൾക്കെന്നു
പിറുപിറുത്ത്
ഇന്നലെ കത്തിയെരിഞ്ഞ
പ്രിയപത്നി തൻ
ഒരു പിടി ചാരമാം
ചിതയ്ക്കു കൂട്ടിരിപ്പൂ


ഇന്നലെയുയർന്ന
യാർത്തനാദങ്ങളും
പൊട്ടിക്കരച്ചിലും
ചെറുവിതുമ്പലുകളും
ചിതയുടെ കൂടെ
കെട്ടു പോയിരിക്കുന്നു
പകരമുയരുന്നിതാ
പിറുപിറുക്കലുകൾ
ചെറു വാഗ്വാദങ്ങൾ

ഇനിയീവീടാരു നോക്കും
വിൽക്കാം നമുക്കെന്നോതുന്നു
പ്രിയ മകൻ
എൻ പിതാവിനി
പാടത്തു പണിയേണ്ട
വീതം വച്ചോഴിഞ്ഞേക്കെന്നു
പൊൻ മകൾ
പ്രിയ കൂട്ടുകാരെല്ലാം
പുതിയ വൃദ്ധസദനത്തിൽ
മുറിയെടുത്തിരിക്കുന്നെ
ന്നോർമ്മിപ്പിച്ചു മരുമകൾ

മക്കൾ തൻ സ്നേഹമൊരു
സൂചിയായ് തറച്ചുള്ളിലെ
യണപൊട്ടി പുഴയായ്
യൊഴുകുന്നിതാ
അതിലൊരു സങ്കടത്തോണിയിൽ
തുഴഞ്ഞു നീങ്ങുന്നയാൾ
പുതിയ വൃദ്ധസധനത്തിലേക്കുള്ള
വഴിയുമന്വേഷിച്ച്...









2016, ഫെബ്രുവരി 21, ഞായറാഴ്‌ച

ഒച്ച്

ഒച്ച്
മതിൽ കയറുന്നു
വഴി വരച്ചു വച്ച്

2014, മാർച്ച് 10, തിങ്കളാഴ്‌ച

മഴ ഭ്രാന്ത്



2013, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

നിറങ്ങള്‍ നഷ്ടപ്പെട്ടവള്‍

നീണ്ട അഗ്രഹാര തെരുവിന്‍റെ 
ഒഴിഞ്ഞ കോണില്‍ 
ഒരു നെടുവീര്‍പ്പുയരുന്നുണ്ട് 
കഴിഞ്ഞ വസന്തം വര്‍ണ്ണങ്ങള്‍ 
കട്ടെടുത്തവളുടെ നെടുവീര്‍പ്പുകള്‍

നിറങ്ങളെ വെള്ളയില്‍  പൊതിഞ്ഞ് 
കുപ്പിവളകള്‍ പൊട്ടിച്ചെറിഞ്ഞ് 
അഴിയിട്ട മുറിയില്‍
അട്യ്ക്കപ്പെട്ടവളുടെ 
നിസ്സഹായതയില്‍ നിന്നുയര്‍ന്ന 
നീണ്ട നെടുവീര്‍പ്പുകള്‍ 

സ്വപ്നങ്ങള്‍ നിറഞ്ഞിരുന്ന 
നീണ്ടമിഴികളിന്നു തികച്ചും   
ശൂന്യമാണ്.
പക്ഷെ ചുണ്ടുകളിലൊരു 
വന്യമായ പുഞ്ചിരി 
മിന്നുന്നുണ്ട് 

വര്‍ണലോകം കൊട്ടിയടച്ച 
ലോകത്തോട്‌ പകരം ചോദിക്കാന്‍ 
അവളുടെ ഒഴിഞ്ഞ കൈത്തന്ടയില്‍ 
ഒരു നീലഞരമ്പ്‌ പിടച്ചു നില്‍പ്പുണ്ട് 
അരികില്‍ നിണം 
ദാഹിച്ച് ഒരു കത്തിയും...........  
  

2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

കാഴ്ച



ദൂരെയൊരു വീട്ടില്‍ ജന്നല്‍ക്കമ്പികള്‍ 
 തുരുമ്പ് പിടിക്കുന്നതും 
കമ്പിയില്‍ പിടിച്ച കൈകള്‍ക്ക് 
ബലം കുറയുന്നതും
 കമ്പിക്കിടയിലൂടെ നോക്കുന്ന കണ്‍കളില്‍
 പ്രതീക്ഷ  മരിക്കാതെ ജ്വലിക്കുന്നതും
 മാതൃ വാത്സല്യം നുരയുന്നതും
 ഞാന്‍ കാണാതെ കാണുന്നുണ്ട്
 എന്നിട്ടും കണ്ടില്ലെന്നു നടിച്ചു
 കാരണം ബാങ്കില്‍ കുമിയുന്ന
ഡോളറുകള്‍ ആ കാഴ്ച മറച്ചു കൊണ്ടിരുന്നു 



2013, ജൂലൈ 8, തിങ്കളാഴ്‌ച

മൊബൈല്‍ പ്രണയം


എപ്പോളും മുഴങ്ങിയിരുന്ന 
മൊബൈലിനു ഇന്ന് വിശ്രമം 
അമ്മ പറഞ്ഞു 
ഹോ എന്തൊരാശ്വാസം ?

എപ്പോളും ഫോണ്‍ വിളിയിലായിരുന്ന 
എനിക്കിന്നു മൌനം 
മേലുദ്യോഗസ്ടന്‍ ചോദിച്ചു  
നീ നന്നായോ ?

എപ്പോളും ബിസി ടോണ്‍ കേള്‍പ്പിക്കുന്ന 
നമ്പര്‍ ഇന്ന് ബിസിയല്ല 
സുഹൃത്ത് ചോദിച്ചു 
എന്തു പറ്റി ?

ഈ ചോദ്യങ്ങള്‍ക്കുത്തരം 
കിട്ടാനായി ഞാനും 
വിളിച്ചു കൊണ്ടേയിരുന്നു 
ഒരേയൊരു നമ്പറിലേക്ക് .

അപ്പോളൊക്കെ ദൂരെയൊരിടത്ത് 
ഇനിയൊരിക്കലും സംസാരിക്കാനാവാതെ 
ചിതറിത്തെറിച്ചു കിടന്ന ശരീരത്തിനരികെ 
ഒരു മൊബൈല്‍ ഫോണ്‍ മാത്രം 
നിര്‍ത്താതെ അടിച്ചു കൊണ്ടിരുന്നു ..


2013, ജൂൺ 5, ബുധനാഴ്‌ച

ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) -4

പിടി ദ്രവിച്ച മഴു 
പിടിയിടാനീല്ലൊരു 
മരം പോലും ബാക്കി
==================
ഒറ്റയ്ക്കൊരു കളിപ്പന്ത്‌ 
മഴ നനയുന്നു 
കളിയോഴിഞ്ഞ മൈതാനത്ത് 
=========================
വെയില്‍പ്പൂവുകള്‍
പൊഴിഞ്ഞു കിടപ്പൂ 
മരത്തണലില്‍ 
=========================
സൂര്യനുരുകി 
യൊഴുകുന്നു 
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
=========================
കുസൃതിക്കാറ്റ് 
പതിഞ്ഞു പെയ്യുന്ന മഴയെ 
ജലകപ്പഴുതിലൂടകത്തേക്കെറിഞ്ഞ് 
=========================
ചാറ്റല്‍മഴ 
പൊടിമണ്ണില്‍ 
പൂ വിതറി 
=========================
മഴ ചുംബിച്ചുണര്‍ത്തിയെന്‍ 
മടിച്ചു മയങ്ങിയ  
രോമക്കൂട്ടങ്ങളെ 
=========================
പക്ഷി 
കുടഞ്ഞെറിയുന്നു 
പറ്റിപ്പിടിച്ച മഴയെ 
=========================
വെയില്‍ 
മഴപ്പാടുകള്‍ 
മായ്ച്ചു മായ്ച്ചു 
=========================
നിശാഗാന്ധി 
മണംപരത്തുന്നു 
നിലാവൂറ്റിക്കുടിച്ചുന്മത്തയായ്  
=========================
ശവക്കല്ലറ 
മരിച്ച ഇലകള്‍-
ക്കിടയില്‍  മറഞ്ഞ്   

=========================
മഴ 
നിറം മങ്ങിയ ഓടുകളെ 
മുത്തി മുത്തി ചുവപ്പിച്ച് 



Translate