നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, ജനുവരി 23, ബുധനാഴ്‌ച

വെയില്‍


വെയില്‍ വലിച്ചൂറ്റി
കുടിക്കുന്നു പുഴയെ
മഴയായ് പെയ്തിറങ്ങാന്‍
അരുതേ എന്ന് നിലവിളിച്ചു
പിടയുന്നൊരു പാവം പുഴ

പുഴയുടെ നിലവിളി
കേട്ടിട്ട് കേട്ടില്ലെന്നു
നടിച്ചു മഴമോഹത്തല്‍
ബധിരനായ വെയില്‍
ആഴ്ത്തിയിറക്കി
ചുട്ടു പഴുത്ത ദ്രംഷ്ടകള്‍
പുഴയുടെ
നിറഞ്ഞ മാറിലേക്ക്‌

പുഴ ഞരമ്പുകളെ
പൊട്ടിച്ചെറിഞ്ഞു
അവസാന തുള്ളിയും
ഊറ്റിക്കുടിച്ചു
 മഴമോഹം  കൊണ്ട്
 ഉന്‍മാദിയായ
വെയില്‍ കൊലച്ചിരി
ചിരിക്കുന്നു

ബാക്കി വച്ചില്ല
പുഴയുടെ ഒരിറ്റു
കണ്ണീര്‍ പോലും

തുള്ളികളെല്ലാം വലിചൂറ്റി
പുതുമഴയവാന്‍ കാത്ത്
മരിച്ച പുഴയുടെ
ഉണങ്ങിയ മാറില്‍
മയങ്ങിക്കിടന്ന വെയിലിനെ
തേടി വന്നു
പ്രതികാര ദാഹവുമായൊരു
 പേമാരി
അമ്മപ്പുഴയുടെ മരണത്തിന്നു
കണക്കു ചോദിയ്ക്കാന്‍

വിഴുങ്ങി ക്കളഞ്ഞു പേമാരി
വെയിലിനെ
കൂടെ കൊടുത്തു
വെയില്‍ വിഴുങ്ങിയ
അമ്മപ്പുഴക്ക്‌ പുനര്‍ജ്ജന്മം






2013, ജനുവരി 10, വ്യാഴാഴ്‌ച

തലകള്‍ ഉരുളുമ്പോള്‍


ഒരു തല ഉരുണ്ടു നടക്കുന്നു
ഉടലിനെ തേടി
ഒളിച്ചിരുന്ന ഉടല് പറഞ്ഞു
ഞാന്‍ പോകില്ല പോകില്ല
കണ്ണില്ലാത്ത തലയെ
വേണ്ട പോലും

ഞാനിതെത്ര കണ്ടതാ
എന്ന് ഭാവത്തില്‍
മുഖം തിരിച്ചു നിന്നു
ക്ലിയോപട്രയുടെ
മുഖമുള്ള കശ്മീര്‍

കണ്ണില്ലേലെന്താ  ഉടലേ
ചക്രമുണ്ടല്ലോ
ഒന്നല്ല രണ്ടു ചക്രങ്ങള്‍
ഒന്ന് ഗാന്ധിത്തല ഉള്ളത്
മറ്റൊന്ന് കീര്‍ത്തിചക്ര

നീ തലയുടെ
കൂടെച്ചേരുമ്പോള്‍
വേറൊരു ചക്രം കൂടി
പൂ കൊണ്ടുള്ളത്

അത് തലയില്‍ വയ്ക്കില്ല
ഉടലേ നിനക്ക് സ്വന്തം

തീര്‍ന്നില്ല സമ്മാനങ്ങള്‍
ആചാര വെടിയുമുണ്ടത്രേ
ഒന്നല്ല മൂന്നു റൗണ്ട് .

നിന്നെ കാണാതെ
ഓടിനടക്കുന്നു തല
പത്രത്താളുകളില്‍
ചാനലുകളില്‍
കണ്ടില്ലേ നീ
ഒന്ന് ചേര്‍ന്നിരിക്കു നീ
വെക്കട്ടെ വേടി
കിട്ടട്ടെ ചക്രങ്ങള്‍

2013, ജനുവരി 9, ബുധനാഴ്‌ച

മൗനത്തില്‍ മുങ്ങിയ പ്രണയം


മൗനം നിറഞ്ഞൊഴുകുന്നു 
അതില്‍ മുങ്ങിക്കുളിച്ചു 
നീയും ഞാനും 

ഇളം  കാറ്റിലിളകിയ 
നിന്‍റെ മുടിയിഴകള്‍ 
എന്നെ തഴുകുന്നുണ്ടായിരുന്നു 

എന്‍റെ  കണ്ണകള്‍ 
നിന്‍റെ കണ്ണുകളില്‍  കൊരുത്തു കിടന്നു 
കെട്ടഴിക്കാനാവാതെ...  

രാത്രിയെത്ര സുന്ദരമാണ് 
പ്രണയസാന്ദ്രമാണ് 
നീയെന്‍റെ അരികിലുള്ളപ്പോള്‍

നമുക്കു പുറകിലൊരു  നിലാവ് 
ഒളിച്ചു കളിക്കുന്നു 
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ 

എവിടുന്നോ ഒഴുകി വന്നു 
പാലപ്പൂവി ന്‍റെ മണം
പ്രണയം തകര്‍ന്ന 
പാവമൊരു യക്ഷിയുടെ 
ആശിര്‍വാദം പോലെ


അതിനിടയില്‍ എവിടുന്നോ 
ടോര്‍ച്ചും തെളിച്ചു വന്നു
മിന്നാമിന്നി 
സദാചാര പോലീസിന്‍റെ  
ഭാവത്തില്‍  

അവനെന്തു രഹസ്യമാണ്  
നന്ദ്യാര്‍വട്ടത്തിനോടു 
പറഞ്ഞത് 
നമ്മളെക്കുറിച്ചാണോ


ദൂരെയൊരു കോഴിയുടെ 
ഓര്‍മ്മപ്പെടുത്തല്‍ 
പുലരിയിങ്ങെത്തിയെന്നു 
ഒരു വേര്‍പിരിയലിന് 
സമയമായെന്ന് 

ഈ ഘടികാര സൂചി 
ഇങ്ങനെ ഓടുന്നതെന്തിനാണ് 
കളഞ്ഞു പോയ പ്രണയത്തെ 
നോക്കിയാണോ 

അതോ ഇനിയും കിട്ടാത്ത 
പ്രണയത്തെ 
തിരക്കിയോ 


2013, ജനുവരി 8, ചൊവ്വാഴ്ച

നിനക്കായ്


ഞാനെന്‍റെ ഹൃദയത്തില്‍
മുക്കി നിനക്കായ്‌
വച്ചു നീട്ടുന്നു
ഒരു ചെമ്പനീര്‍പ്പൂവ്

വാടാതെ സൂക്ഷിച്ചു
കൊള്ളുക
നിന്‍റെ പ്രണയം തളിച്ച് ....

ഇതളുകള്‍ പൊഴിക്കതിരിക്കുക
തിരസ്കാരത്തിന്‍റെ
പ്രഹരം നല്‍കി .....

ചതച്ചരച്ചു കൊല്ലാതിരിക്കുക
വേര്‍പിരിയലിന്‍റെ
തീരാവേദന നല്‍കി


2013, ജനുവരി 5, ശനിയാഴ്‌ച

മകളുടെ അച്ഛന്‍


എന്‍റെ അച്ഛനും 
എന്‍റെ മകളുടെ 
അച്ഛനും 
ഒരാളായപ്പോളാണ് 
ഞാന്‍ പലതും 
തിരിച്ചറിഞ്ഞത് 
അച്ഛന്‍റെ  പൊന്നുമ്മകള്‍ക്ക് 
കാമത്തിന്‍റെ 
ചുവയുണ്ടയിരുന്നുവെന്നുവെന്ന് 
കണ്ണിലെ വാത്സല്യത്തില്‍ 
ഒരു കാമഭ്രാന്തന്‍ 
ഒളിഞ്ഞിരുപ്പുന്ടായിരുന്നെന്ന്
കളിക്കാനൊരു പാവ ചോദിച്ചപ്പോ 
ജീവനുള്ളോരു  പാവക്കുട്ടിയെ 
സമ്മാനിക്കുമെന്ന് 
പക്ഷെ  വൈകിപ്പോയിരുന്നു 
അമ്മയുടെ ഭര്‍ത്താവും 
എന്‍റെ ഭര്‍ത്താവും 
ഒരാളായിക്കഴിഞ്ഞിരുന്നു 
എന്‍റെ മകളിന്ന്  കുഴങ്ങുന്നു  
അച്നെന്നാണോ 
അപ്പൂപ്പനെന്നാണോ 
വിളിക്കേന്ടെന്നറിയാതെ.......... 
അമ്മയെന്നാണോ 
ചേച്ചിയെന്നാണോ
വിളിക്കേന്ടെന്നറിയാതെ  .......



2013, ജനുവരി 2, ബുധനാഴ്‌ച

എനിക്ക് നഷ്ടമായത്


എന്‍റെ പ്രണയം
നിന്‍റെ ചുണ്ടുകള്‍ക്ക്
പകര്‍ന്ന ശോണിമ
വലിച്ചൂറ്റിക്കുടിച്ച്
എന്‍റെ ചുംബനം
നിന്‍റെ അധരത്തില്‍
ബാക്കിവച്ച ചൂട്
കവര്‍ന്നെടുത്ത്
രക്തരക്ഷസ്സുകള്‍
നൃത്തം വയ്ക്കുന്നു

ബാക്കിയായ തണുത്തു
മരവിച്ച ഇറച്ചിക്കഷ്ണത്തെ  
കുറ്റി ക്കാട്ടിലെ കഴുക -
നെ റിഞ്ഞു കൊടുത്തു
ഇരുട്ടിന്‍റെ മറവിലൊളിച്ചു
കളിക്കുന്നു ചണ്ടാലന്‍മാര്‍ 

 ഞാന്‍ വീണ്ടെടുത്ത
നിനക്ക് ചുവന്ന
അധരങ്ങളില്ലയിരുന്നു
എന്‍റെ കവിളിനു
ചൂട് പകര്‍ന്നിരുന്ന
നിന്‍റെ നിശ്വാസത്തിന്‍റെ
ചൂടും   എനിക്കു
 നഷ്ടപ്പെട്ടിരുന്നു
ഒരിക്കലും 
വീണ്ടെടുക്കാനാവാതെ 

നീ നാടിന്‍റെ മകളും 
ഇന്നിന്‍റെ പ്രതിഷേധവും 
നാളെയുടെ  നിയമവുമാകുന്നത് 
ഞാന്‍ കണ്ടു നിന്നു 
നിന്‍റെ ശരീരത്തിന്‍റെ 
ചൂട് നഷ്ടമായത് പോലെ 
ചൂടുള്ള വാര്‍ത്ത‍ 
തണുത്ത വാര്‍ത്തയായതും 
ഞാന്‍ കണ്ടു നിന്നു 

പ്രതിഷേധക്കാരുടെ അഗ്നി 
കരിന്തിരി കത്തുന്നതും
ബസ്സ്‌ ചില്ലുകളുടക്കാന്‍ 
പുതിയ വാര്‍ത്തകളുണ്ടാകുന്നതും 
ഞാന്‍ കണ്ടു നിന്നു 
നഷ്ടമെന്നും എനിക്കും 
നിനക്കും മാത്രമായിരുന്നു
നമ്മുടെ സ്വപ്നങ്ങള്‍ക്കയിരുന്നു  






വെള്ള


അലറിക്കരഞ്ഞ മഴയില്‍ 
കളഞ്ഞുപോയെന്‍ 
സീമന്തരേഖയിലെ ചുവപ്പ് 

ചുവപ്പിനെ തപ്പി  
നിറങ്ങളെല്ലാം 
പടിയിറങ്ങിപ്പോയി 


കൂടെയിറങ്ങി 
കണ്മഷിയും ചാന്തുപൊട്ടും 
കുപ്പിവള ക്കിലുക്കങ്ങളും 


എന്‍റെ ചുവപ്പിനെ 
ഒരു വെളുപ്പില്‍ പൊതിഞ്ഞു 
കത്തിച്ചതറിയാതെപോയെല്ലാരും  


വെള്ള നിറം മാത്രം കൂട്ടായി നിന്നു 
എന്‍റെയൊപ്പം 
എന്‍റെ നിര്‍വികാരതക്കു കൂട്ടായ് 







Translate