നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, ഫെബ്രുവരി 23, ശനിയാഴ്‌ച

കുറ്റം ചെയ്തവള്‍

അവര്‍ നിന്നെ കൂട്ടിലടച്ച്
തൊട്ടു തലോടി 
രസിച്ചു 
പിന്നെ വിചാരണക്കൂട്ടില്‍ 
തോലിരിഞ്ഞു 
കളഞ്ഞു 
മസലക്കൂട്ടു ചേര്‍ത്ത് 
പത്രത്താളുകളില്‍ 
വിളമ്പി 
എന്നിട്ടിപ്പോ കോഴിക്ക് 
രുചി പോരെന്ന് ....

കുറ്റം 
തൊട്ടു തലോടിയവരുടെയോ 
തോലുഞ്ഞവരുടെയോ 
മസാല ചേര്‍ത്ത വരുടെയോ അല്ല 
നിന്‍റെ മാത്രമാണ് ....
അവര്‍ക്ക് വേണ്ടി 
പൊന്‍ മുട്ടയിട്ടു കൊടുത്ത 
നിന്‍റെ മാത്രം ....



2013, ഫെബ്രുവരി 13, ബുധനാഴ്‌ച

പേരു നഷ്ടപ്പെട്ടവള്‍ ..മുഖവും



എനിക്കൊരു 
മുഖം വേണം
ഉയര്‍ത്തിപ്പിടിക്കാന്‍ 
ഒരുങ്ങി നടക്കാന്‍ 
ഉണ്ടായിരുന്നത്
മോശമായിപ്പോയ്  
ഒരു പ്രണയദിനത്തില്‍ ....
ഞാനൊരു ഇരയായ  നാളില്‍  

തുറന്നു കാണിക്കാന്‍ 
പറ്റാത്ത വിധം 
മൂടപ്പെട്ടെന്‍ മുഖം 
ആ നാള്‍  മുതല്‍ ...
ഇരയുടെ മുഖമെങ്ങനെ 
വെളിച്ചം കാണും ..
ഇരയുടെ പേരെങ്ങനെ 
പുറത്ത് പറയും 
അവളോരിര  മാത്രമാണ് 

പേരില്ലാത്തവള്‍ 
മുഖമില്ല ത്തവള്‍ 
അവളുടെ പേരും 
മുഖവും കീറിക്കളഞ്ഞവര്‍ 
വാഴുന്ന ലോകത്ത് 
അവളിനി പേരില്ലാതെ 
മുഖമില്ലാതെ ............ 


2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

കുറും കവിതകള്‍


പഞ്ഞി മേഘങ്ങളില്‍ നിന്നും 
മഴനൂല്‍ നൂല്ക്കുന്നു 
നീലാകാശം..

============

 മഴ 
ഒഴുകുകയാണ് 
പുഴയായ് 
===============
മൗനം നിറഞ്ഞൊഴുകുന്നു 
അതില്‍ മുങ്ങിക്കുളിച്ചു 
നീയും ഞാനും 
================

പച്ചിലയുടെ 
പച്ച കട്ടെടുത്ത് 
ശിശിരം
പകരമൊരു 
മഞ്ഞപ്പട്ടുചേല
മൂടി 

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

താമരയുടെ പ്രണയം .. ആമ്പലിന്‍റെയും


ഏകാകിയായസൂര്യനെ
കാത്തിരിപ്പൊരു
താമര  
തുഷരബിന്ദുവും 
കവിളിലണിഞ്ഞ്
നമ്രമുഖിയായി 
അമ്പലക്കുളത്തില്‍ 

ഓരോ പ്രഭാതങ്ങളിലും ... 
ഒരു സൂര്യകടക്ഷം മാത്രം 
മോഹിച്ചു തലയും 
കുമ്പിട്ടു കാത്തു നിന്നു
പാവമാ നാടന്‍ പെണ്ണ് 

സൂര്യന്‍റെ നോട്ടമെന്നും 
പടിഞ്ഞാറോട്ടായിരുന്നു  
അവിടെ തന്നെയും കാത്തു 
സൂര്യസ്നാനത്തിനായി 
പഞ്ചാര  മണലില്‍  കിടക്കുന്ന 
വെളുത്ത മേനികളിലായിരുന്നു 

പുശ്ച്ചമായിരുന്നവന് 
താമരയുടെ ചുവന്നു 
തുടുത്ത മേനിയോടും 
ചേറ്  മണത്തോടും 

അപ്പോളുമവനോര്‍ത്തില്ല  
വെളുത്ത മേനികള്‍ 
ചന്ദ്രന് വേണ്ടിയും  
കാത്തിരിക്കാറുണ്ടെന്നു 

ആമ്പലിന് മാത്രം മനസ്സിലായി 
താമരയുടെ മനസ്സുരുക്കത്തിന്‍റെ 
ആഴം 
അവളും പ്രണയിച്ചിരുന്നല്ലോ 
രാവിന്‍റെ രാജാവിനെ 
ചന്ദ്രനെ ...

ഒരായിരം താര റാണി മാരോട്
കിന്നാരം പറഞ്ഞിരിക്കുന്ന 
ചന്ദ്രനെവിടെ  നേരം
ആമ്പലിനെ പ്രണയിക്കാന്‍

കാത്തിരി പ്പൂ 
സഖിമാരിന്നും 
രാവിലുറങ്ങതെയാമ്പലും 
പുലരിയിലെഴുന്നേറ്റ്  താമരയും


2013, ജനുവരി 23, ബുധനാഴ്‌ച

വെയില്‍


വെയില്‍ വലിച്ചൂറ്റി
കുടിക്കുന്നു പുഴയെ
മഴയായ് പെയ്തിറങ്ങാന്‍
അരുതേ എന്ന് നിലവിളിച്ചു
പിടയുന്നൊരു പാവം പുഴ

പുഴയുടെ നിലവിളി
കേട്ടിട്ട് കേട്ടില്ലെന്നു
നടിച്ചു മഴമോഹത്തല്‍
ബധിരനായ വെയില്‍
ആഴ്ത്തിയിറക്കി
ചുട്ടു പഴുത്ത ദ്രംഷ്ടകള്‍
പുഴയുടെ
നിറഞ്ഞ മാറിലേക്ക്‌

പുഴ ഞരമ്പുകളെ
പൊട്ടിച്ചെറിഞ്ഞു
അവസാന തുള്ളിയും
ഊറ്റിക്കുടിച്ചു
 മഴമോഹം  കൊണ്ട്
 ഉന്‍മാദിയായ
വെയില്‍ കൊലച്ചിരി
ചിരിക്കുന്നു

ബാക്കി വച്ചില്ല
പുഴയുടെ ഒരിറ്റു
കണ്ണീര്‍ പോലും

തുള്ളികളെല്ലാം വലിചൂറ്റി
പുതുമഴയവാന്‍ കാത്ത്
മരിച്ച പുഴയുടെ
ഉണങ്ങിയ മാറില്‍
മയങ്ങിക്കിടന്ന വെയിലിനെ
തേടി വന്നു
പ്രതികാര ദാഹവുമായൊരു
 പേമാരി
അമ്മപ്പുഴയുടെ മരണത്തിന്നു
കണക്കു ചോദിയ്ക്കാന്‍

വിഴുങ്ങി ക്കളഞ്ഞു പേമാരി
വെയിലിനെ
കൂടെ കൊടുത്തു
വെയില്‍ വിഴുങ്ങിയ
അമ്മപ്പുഴക്ക്‌ പുനര്‍ജ്ജന്മം






2013, ജനുവരി 10, വ്യാഴാഴ്‌ച

തലകള്‍ ഉരുളുമ്പോള്‍


ഒരു തല ഉരുണ്ടു നടക്കുന്നു
ഉടലിനെ തേടി
ഒളിച്ചിരുന്ന ഉടല് പറഞ്ഞു
ഞാന്‍ പോകില്ല പോകില്ല
കണ്ണില്ലാത്ത തലയെ
വേണ്ട പോലും

ഞാനിതെത്ര കണ്ടതാ
എന്ന് ഭാവത്തില്‍
മുഖം തിരിച്ചു നിന്നു
ക്ലിയോപട്രയുടെ
മുഖമുള്ള കശ്മീര്‍

കണ്ണില്ലേലെന്താ  ഉടലേ
ചക്രമുണ്ടല്ലോ
ഒന്നല്ല രണ്ടു ചക്രങ്ങള്‍
ഒന്ന് ഗാന്ധിത്തല ഉള്ളത്
മറ്റൊന്ന് കീര്‍ത്തിചക്ര

നീ തലയുടെ
കൂടെച്ചേരുമ്പോള്‍
വേറൊരു ചക്രം കൂടി
പൂ കൊണ്ടുള്ളത്

അത് തലയില്‍ വയ്ക്കില്ല
ഉടലേ നിനക്ക് സ്വന്തം

തീര്‍ന്നില്ല സമ്മാനങ്ങള്‍
ആചാര വെടിയുമുണ്ടത്രേ
ഒന്നല്ല മൂന്നു റൗണ്ട് .

നിന്നെ കാണാതെ
ഓടിനടക്കുന്നു തല
പത്രത്താളുകളില്‍
ചാനലുകളില്‍
കണ്ടില്ലേ നീ
ഒന്ന് ചേര്‍ന്നിരിക്കു നീ
വെക്കട്ടെ വേടി
കിട്ടട്ടെ ചക്രങ്ങള്‍

2013, ജനുവരി 9, ബുധനാഴ്‌ച

മൗനത്തില്‍ മുങ്ങിയ പ്രണയം


മൗനം നിറഞ്ഞൊഴുകുന്നു 
അതില്‍ മുങ്ങിക്കുളിച്ചു 
നീയും ഞാനും 

ഇളം  കാറ്റിലിളകിയ 
നിന്‍റെ മുടിയിഴകള്‍ 
എന്നെ തഴുകുന്നുണ്ടായിരുന്നു 

എന്‍റെ  കണ്ണകള്‍ 
നിന്‍റെ കണ്ണുകളില്‍  കൊരുത്തു കിടന്നു 
കെട്ടഴിക്കാനാവാതെ...  

രാത്രിയെത്ര സുന്ദരമാണ് 
പ്രണയസാന്ദ്രമാണ് 
നീയെന്‍റെ അരികിലുള്ളപ്പോള്‍

നമുക്കു പുറകിലൊരു  നിലാവ് 
ഒളിച്ചു കളിക്കുന്നു 
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ 

എവിടുന്നോ ഒഴുകി വന്നു 
പാലപ്പൂവി ന്‍റെ മണം
പ്രണയം തകര്‍ന്ന 
പാവമൊരു യക്ഷിയുടെ 
ആശിര്‍വാദം പോലെ


അതിനിടയില്‍ എവിടുന്നോ 
ടോര്‍ച്ചും തെളിച്ചു വന്നു
മിന്നാമിന്നി 
സദാചാര പോലീസിന്‍റെ  
ഭാവത്തില്‍  

അവനെന്തു രഹസ്യമാണ്  
നന്ദ്യാര്‍വട്ടത്തിനോടു 
പറഞ്ഞത് 
നമ്മളെക്കുറിച്ചാണോ


ദൂരെയൊരു കോഴിയുടെ 
ഓര്‍മ്മപ്പെടുത്തല്‍ 
പുലരിയിങ്ങെത്തിയെന്നു 
ഒരു വേര്‍പിരിയലിന് 
സമയമായെന്ന് 

ഈ ഘടികാര സൂചി 
ഇങ്ങനെ ഓടുന്നതെന്തിനാണ് 
കളഞ്ഞു പോയ പ്രണയത്തെ 
നോക്കിയാണോ 

അതോ ഇനിയും കിട്ടാത്ത 
പ്രണയത്തെ 
തിരക്കിയോ 


Translate