നിങളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ഒപ്പം നിര്‍ദേശങ്ങളും mail me @ mail.renjunair@gmail.com .

.

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

മഴയെപ്പിടിക്കാന്‍

വിദൂരതയിലേക്ക് 
തോണി തുഴയുന്നോരാള്‍ 
പിടി തരാതെ നില്‍ക്കും 
കാര്‍മേഘത്തെ പിടിക്കാന്‍ 
പിടിച്ചു പിഴിഞ്ഞ് 
മഴത്തുള്ളികളാക്കാന്‍
മഴത്തുള്ളി മണ്ണിലലിയും 
പുതുഗന്ധം ശ്വസിക്കാന്‍  
പുതുമഴ തീര്‍ക്കും 
കുഞ്ഞരുവികളില്‍ 
കളിവള്ളമൊഴുക്കിക്കളിക്കാന്‍ 
കളിച്ചു  പനിപിടിച്ചു 
വിറച്ചോന്നു കിടക്കാന്‍ 
പനിക്കുളിരകറ്റാനമ്മയിടും 
ചുക്കുകാപ്പി നുകരാന്‍
നുകര്‍ന്ന് നുകര്‍ന്ന് 
അമ്മതന്‍ കൈച്ചൂ ടില്‍ 
മയങ്ങാന്‍ 
വിദൂരതയിലേക്ക് 
തോണി തുഴയുന്നോരാള്‍ 

2013, ഏപ്രിൽ 23, ചൊവ്വാഴ്ച

ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) -3

ചൂടുകല്ലിന്‍  ചുംബനം 
മാവിന്‍റെ ശീല്‍ക്കാരം 
ദോശയുടെ പിറവി   
================
പ്രഭാതസവാരി 
കോടമഞ്ഞിലലിയു
മാള്‍രൂപങ്ങള്‍ 
================
ഗുല്‍മോഹറുകള്‍ 
രാജവീഥികളില്‍ 
പട്ട് വിരിച്ച് 

================
പടക്കം 
പൊട്ടിച്ചിറങ്ങി വന്നു 
ആയിരം വര്‍ണ്ണമിന്നാമിന്നികള്‍ 
================
വിഷാദന്‍ 
ഇലത്തുംമ്പിലൊറുമ്പ് 
ആകാശമിനിയുമകലെ 
================
കടലോരം 
പരസ്പരമോട്ടി 
പ്രണയിനികള്‍ 
================
വഴി വിളക്കില്‍ 
ചുംബിച്ചോടുങ്ങും 
ഈയാംപാറ്റകള്‍ 
================
തിര തിരയുന്നു 
മണലില്‍ മറഞ്ഞ 
മുത്തിനായ് 
================
ചിലന്തിവല 
മഞ്ഞു മുത്തുകള്‍ 
കൊരുത്ത് 
================
മയിലുകള്‍ 
പീലികളില്‍ 
മഴവില്ലോളിപ്പിച്ച് 
=================
കളിമണ്ണ് 
കലമാകുന്നു 
കൈകള്‍ക്കിടയിലൂടെ 
=================
കുമിളകള്‍ 
സ്വതന്ത്രരാക്കി
കല്ലിന്‍ മുങ്ങിമരണം 
=================
കമ്പിത്തിരി 
എരിഞ്ഞോടുങ്ങുന്നു 
കുഞ്ഞിക്കണ്ണുകളില്‍ 
=================

2013, ഏപ്രിൽ 18, വ്യാഴാഴ്‌ച

ഓര്‍മ്മകളിലെ വിഷു

ആകാശപ്പൂത്തിരി
പോട്ടിയമര്‍ന്നു
എനിക്കൊന്നും 
പേടിയില്ലെന്നൊരു 
ഭാവവുമായ്
സാരിത്തലപ്പിനിടയിലൂടെ  
പുറത്തേക്ക് വന്നൊരുണ്ണിത്തല 
ആകാശം തോടാനുയരും 
വാണം കണ്ടുള്‍വലി 
ഞ്ഞകത്തെക്ക് വീണ്ടും 

ഞാനിതെത്ര പടക്കം 
പൊട്ടിച്ചതാഎന്ന   
ഭാവത്തില്‍ 
കത്തിനില്‍ക്കുമൊരു 
മെഴുകുതിരി
ഊതിക്കെടുത്തുന്ന 
കുസൃതിക്കാറ്റ് 

ഞാനിപ്പോ 
പോട്ടിത്തെറിക്കുമെന്നു 
കുഞ്ഞുണ്ണിയെ പേടിപ്പിച്ച 
ഓലപ്പടക്കത്തെ 
ചീറ്റിക്കളഞ്ഞോടി വരുന്ന  
വേനല്‍ മഴ  

പടക്കങ്ങളെല്ലാം പൊട്ടിച്ചു 
ആര്‍ത്തു രസിക്കും 
ഉണ്ണികള്‍ ക്കിടയിലേക്ക് 
ആരിതിനി വൃത്തിയാക്കുമെന്ന്‌ 
പരിഭവിക്കുന്ന  അമ്മ 

പൂത്തു നിന്നൊരു 
കണിക്കൊന്ന 
പൊടിതട്ടിയെടുത്ത  
വിഷുവോര്‍മ്മകള്‍


2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

ഉണ്ണിക്കവിതകള്‍ (ഹൈക്കു പോയംസ് ) -2

ഇരുളിമയിലലിഞ്ഞു 
രാമഴയുടെ 
വെള്ളി മുത്തുകള്‍
================= വഴി വിളക്കില്‍ 
ചുംബിച്ചോടുങ്ങും 
ഈയാംപാറ്റകള്‍ 
====================
രാമഴ 
വിളക്കില്‍ തെളിഞ്ഞു 
ഇരുട്ടിലലിഞ്ഞു 
=================
ചാരുകസേര 
അനാഥമായ് 
പൂമുഖത്ത്  
വെയില്‍ കായുന്നു 
=================
പപ്പടം 
പൊങ്ങുന്നു എണ്ണയില്‍ 
കൂടെ പൊങ്ങുന്നു
കുഞ്ഞിളം കൈ 
=================
കൊന്നമണിക്കുലകള്‍ 
തിളങ്ങുന്നു 
സ്വര്‍ണ വെയിലില്‍ 
=================
പാദപ്പൂവുകള്‍ 
 മഴ നനഞ്ഞ  
മണ്ണിന്‍ മാറില്‍ 
=================
അനാഥയായ് 
കുഞ്ഞിക്കുട
പുഴ തന്ന ദുഖം 
=================
ചന്ദ്രന്‍ 
പ്രണയാതുരന്‍ 
ആമ്പലുമായ് കുളത്തില്‍
=================
പുതുമഴ
നാണിച്ചു  കളം വരയ്ക്കുന്നു
ജന്നല്‍ പാളിയില്‍ 
==================
വെണ്ണയുരുകുന്നു 
വെയിലിന്‍ 
ചിരിയില്‍


2013, ഏപ്രിൽ 10, ബുധനാഴ്‌ച

മഴയുടെ കൂടെ

ചില്ലുജാലകങ്ങല്‍ക്കപ്പുറത്ത് തിമര്‍ത്തു പെയ്യുന്നു വേനല്‍ മഴ , ചുട്ടുപൊള്ളുന്ന ഭൂമിയും എന്‍ മനസ്സിനെയും തണുപ്പിച്ചു കൊണ്ട് .കയ്യിലൊരു കപ്പു ചൂട് ചായയുമായി ആവോളം നുകര്‍ന്നു മണ്ണിന്‍റെ പുതു ഗന്ധം .ആ ഗന്ധം എന്നെ കൈപിടിച്ചു കൊണ്ട് പോയി മഴ പുഴയാക്കുന്ന ഇടവഴികളിലേക്ക് .അവിടെയാണ് ഞാന്‍ കടലാസ്സു തോണി ഒഴുക്കി കളിച്ചത് .കൂട്ടുകാരോടൊത്ത് മഴവെള്ളം തെറുപ്പിച്ചു രസിച്ചത് .ആ വഴികളിലൂടെയാണ്‌ കൂട്ടുകാരോടൊത്ത് കഥ പറഞ്ഞു സ്കൂളില്‍ പോയത് .കടപ്പുല്ല് തേടി നടന്നത് .കണ്ണാരം പോത്തിക്കളിക്കുമ്പോള്‍ ഉരുണ്ടു വീണു മുട്ടു പൊട്ടിയതും ആ വഴിയിലാണ് .ആ മുറിവുണക്കാന്‍ കമ്യുനിസ്റ്റ് പച്ച തേടി നടന്നതും അവിടെയായിരുന്നു .ആ ഓര്‍മകളിലൂടെ ഒഴുകി നടക്കവേ ഒരു പിന്‍ വിളി അമ്മേ .എന്‍റെ പൊന്നുണ്ണി .അവന്‍റെ അമ്മെ വിളി എന്നെ തിരിച്ചു കൊണ്ട് വന്നു എനിക്കും മഴക്കുമിടയിലുള്ള ചില്ല് ജലകത്തിനടുത്തെക്ക് ..


2013, ഏപ്രിൽ 2, ചൊവ്വാഴ്ച

തൃക്കണ്ണിലെ അഗ്നി

ഹേയ് അഘോരാ
നീയെന്തിനാണ് തൃക്കണ്ണില്‍ 
അഗ്നിയോളിപ്പിച്ചു വച്ചത് 

ഹരിദ്വാറിലെ ശവങ്ങള്‍ 
ചുമന്നു മടുത്തു പരിഭവിച്ചു 
ഹിമവാ ന്‍റെ മടിത്തട്ടില്‍ 
ഒഴുകാന്‍ മടിച്ചു 
ഉറഞ്ഞു ഉറങ്ങിക്കിടക്കുന്ന 
ഗംഗയെ ചൂട് നല്‍കിയുണര്‍ത്താനാണോ 

 അപമാനത്താല്‍ 
അഗ്നിയെപ്പുണര്‍ന്നു 
മാഞ്ഞുപോയ 
പ്രിയതമയുടെ 
ഓര്‍മയ്ക്കയാണോ 

അതോ
പാതിവ്രത്യത്തിന്‍റെ 
പാവനമാം ചരടുകള്‍ 
കാമശരങ്ങളെല്‍പ്പിച്ചു 
പൊട്ടിച്ചെറിയുവാന്‍ 
തക്കം പാര്‍ത്ത് നടക്കും 
കാമദേവനെ ഭാസ്മീകരിക്കണോ 

അതുമല്ലെങ്കില്‍ പറയൂ 
എന്തിനാണ് നീ 
തിരുനെറ്റിയിലൊരു
തീക്കുണ്ഡവുമായി നടക്കുന്നത്


2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

വേട്ടപ്പട്ടികളുടെ മുരള്‍ച്ച


പെണ്ണ് നടക്കുന്നതും ചിരിക്കുന്നതും 
ഭൂമി പോലുമാറിയരുതെന്ന്
അമ്മ പറഞ്ഞിരുന്നതിന്റെ പൊരുള്‍ 
കാലമെനിക്ക് കാട്ടിത്തന്നു

ഒരു പെണ്ണനക്കത്തിനായി  
കാതോര്‍ത്തിരിക്കുന്ന 
വേട്ടപ്പട്ടികള്‍ ചുറ്റിനുമുണ്ടെന്നു 
അമ്മക്കറിയമായിരുന്നു

കാരണം അമ്മയുമൊരു 
പെണ്ണായിരുന്നല്ലോ 
വെട്ടപ്പട്ടികൾ   കാണാതെ
പതുങ്ങി ജീവിച്ച 
പാവം  പെണ്ണ് 

ഇന്നെനിക്കുമൊരു മകളുണ്ട്
തുള്ളിചാടി നടക്കുകയും 
നുണക്കുഴി കാട്ടി 
ഉറക്കെ ചിരിക്കുകയും 
ചെയ്യുന്നവൾ 

അവളുടെ ഓട്ടവും 
നൃത്തവും പൊട്ടിച്ചിരിയും 
എന്നിലെ അമ്മയെ 
സന്തോഷിപ്പിക്കാറുണ്ട്

എങ്കിലും ഇപ്പോളെന്‍റെ  സ്വപ്നങ്ങളില്‍  നിറയെ 
വേട്ടപ്പട്ടികളുടെ മുരള്‍ച്ചയാണ് 
അവ എന്റെ  മകളുടെ ചിരി 
കട്ടെടുക്കുന്നതും 
ഇളം പാദങ്ങൾ 
കടിച്ചു കീറുന്നതുമാണ് 

അവളുടെ ചിരിയഴകിനെ  എന്തിട്ടാണ് 
ഞാന്‍ പൊത്തി വയ്ക്കുക
അവളുടെ താളമിടുന്ന  കാലുകളെ
എങ്ങിനെയാണ് ഒളിപ്പിക്കുക 

Translate